Published On : 20 May 2021
കോവിഡ് കാലത്തും തൊഴിലാളികളെ പട്ടിണിക്കിടുന്ന മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റിന്റെ മനുഷ്യത്വ രഹിതമായ നിലപാട് അവസാനിപ്പിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ട്രേഡ് യൂണിയൻ രൂപീകരിച്ചതിന്റെ പേരിൽ പ്രതികാരമായിട്ടാണ് 164 തൊഴിലാളികളെ മാനേജ്മെന്റ് പിരിച്ചുവിട്ടത്. മുത്തൂറ്റ് മാനേജ്മെന്റിന്റെ കടുത്ത തൊഴിലാളിദ്രോഹ നടപടിക്കെതിരെ ജീവനക്കാർ കഴിഞ്ഞ 17 മാസങ്ങളായി സമരത്തിലാണ്.
സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.
വർഷംതോറും കോടികൾ ലാഭമുണ്ടാക്കുന്ന മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് ജീവനക്കാരോട് അപരിഷ്കൃത നിലപാടാണ് സ്വീകരിക്കുന്നത്. കോവിഡ് വ്യാപിച്ച കാലത്ത് എല്ലാ മനുഷ്യസ്നേഹികളും ജനങ്ങളെ സഹായിക്കുന്ന സമയത്ത് സ്വന്തം ജീവനക്കാരെ തെരുവാധാരമാക്കുന്ന കാടത്തമാണ് മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് പുലർത്തുന്നത്. ഈ നിലപാട് അംഗീകരിച്ച് മുന്നോട്ട് പോകാൻ അനുവദിക്കില്ല.
മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ സമരം ശക്തിപ്പെടുത്താൻ സിഐടിയു തീരുമാനിച്ചു.
എളമരം കരീം
ജനറൽ സെക്രട്ടറി