loader

Breaking News

മഹാരാഷ്ട്രയുടെ പാത പിന്തുടര്‍ന്ന് പഞ്ചാബും; സംസ്ഥാനത്തെ ഇളക്കിമറിച്ച് അംഗണവാടി ജീവനക്കാരുടെ ലോംഗ് മാര്‍ച്ച് .

IMAGE

Published On : 30 May 2018

മഹാരാഷ്‌ട്രയ്ക്കു പിന്നാലെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പഞ്ചാബിലും ലോംഗ് മാര്‍ച്ചിന് തുടക്കം. അയ്യായിരത്തിലധികം പേര്‍ അണിനിരന്ന മാര്‍ച്ചാണ് പഞ്ചാബില്‍ നടക്കുന്നത്.നാളിതുവരെയായി, മാസത്തില്‍ 2700 രൂപ മാത്രം ലഭിക്കുന്ന അംഗണവാടി ഹെല്‍പ്പര്‍മാരും 5000 രൂപ മാത്രം ലഭിക്കുന്ന അംഗണവാടി തൊഴിലാളികളുമാണ് 44 ഡിഗ്രീ ചൂടിനെ വകവയ്ക്കാതെ തങ്ങളുടെ വേതനവര്‍ധനവാവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയത്‌.



എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തോട് ഇപ്പോഴും മുഖം തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും അംഗണവാടികളെ സ്വകാര്യവല്‍ക്കരിക്കാന്‍ നിരന്തരം ശ്രമിക്കുന്ന മോഡി സര്‍ക്കാരും.



രാജ്യത്തെ ഇളക്കിമറിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന്റെ ചരിത്രവിജയത്തില്‍ നിന്നുമാവേശമുള്‍ക്കൊണ്ടാണ് പഞ്ചാബിലും ചരിത്രം കുറിക്കാന്‍ തൊഴിലാളികള്‍ അണിനിരന്നിരിക്കുന്നത്.

സിഐറ്റിയുവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഫത്തേഹ്ഗഡില്‍ നിന്നാരംഭിച്ച ലോങ്ങ് മാര്‍ച്ച് 3 ദിവസം കൊണ്ട് 50 കിലോമീറ്റര്‍ സഞ്ചരിച്ച് ബുധനാഴ്ച സംസ്ഥാന തലസ്ഥാനമായ ഛണ്ഡിഗഡില്‍ അവസാനിക്കും. കേവലം 5,400 രൂപയാണ് പഞ്ചാബില്‍ അംഗണവാടി തൊഴിലാളികള്‍ക്ക് മാസംതോറും നല്‍കുന്നത്. ഹെല്‍പ്പര്‍മാര്‍ക്ക് ദിവസം 90 രൂപ എന്ന കണക്കില്‍ മാസം 2,700 രൂപയും നല്‍കുന്നു. തുച്ഛമായ വേതനം മാന്യമായ രീതിയില്‍ വര്‍ധിപ്പിക്കണമെന്നും തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും അംഗണവാടികള്‍ അടച്ചുപൂട്ടുന്നത് അവസാനിപ്പിക്കണമെന്നുമുള്ള അടിസ്ഥാന ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.



ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളും അവഗണിച്ചിട്ടും സമരത്തിന്റെ ആവേശം യാതൊരു കുറവും സംഭവിക്കുന്നില്ല. മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ തന്നെ വഴിയോരക്കച്ചവടക്കാരടക്കമുള്ളവര്‍ വെള്ളവും ലഘുഭക്ഷണവുമായി സമരക്കാര്‍ക്ക് സഹായം എത്തിക്കുകയാണ്. നിരവധിയാളുകള്‍ സമരക്കാരെ അഭിവാദ്യം ചെയ്യാനായി വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നുമുണ്ട്‌.

By : Jose T Abraham. IMAGE

Trending News